ദിൽ സേ

 




ഈ കാലവും കടന്നുപോവുകയാണല്ലോ!!

എന്നോടൊപ്പം വളർന്നു വലുതായ 
ധൂസരസങ്കല്പങ്ങളല്ല 
ഈ ലോകവും ഇവിടുത്തെ മനുഷ്യരുമെന്ന 
തിരിച്ചറിവിലേക്കായിരുന്നു എന്റെ യാത്ര.
അദ്ധ്യായം 26 തികയുമ്പോഴും
ഞാൻ ഞാനാകുവാനുള്ള ദൂരം ഇനിയും ബാക്കിയാണെന്ന് 
എനിക്ക് ബോധ്യപ്പെടുന്നു. 

'It was the year of survival'
എന്ന് കുറിച്ചിടുമ്പോൾ 
Comfort Zone നഷ്ടപ്പെട്ടുപോയ,
സൗഹൃദങ്ങളിൽ നിന്ന് അകലേണ്ടിവന്ന,
ചിരികളിൽ മാറാലകെട്ടിയ,
ഉള്ളിന്റുള്ളിലെ നിശബ്ദയുദ്ധങ്ങളിൽ തളർന്ന 
എന്നെ കൂടുതൽ ആഴത്തിൽ  കെട്ടിപിടിക്കണമെന്ന് എനിക്ക് തോന്നാറുണ്ട്.

ഒറ്റനേരങ്ങളിൽ തണലായ മനുഷ്യമരങ്ങൾക്ക്,
മഴയാത്രയിലും കുന്നിൻമുകളിലും 
കൂട്ടുപോന്നവർക്ക്,
കരുണയോടെ നീട്ടിയ കൈകൾക്ക്  
പിന്നെ, ഞാനിന്നും ആരുടെയൊക്കെയോ പ്രിയപ്പെട്ടതാണെന്ന് 
തോന്നിച്ചുകൊണ്ട് വന്ന ആശംസകൾക്ക്,
നിറഞ്ഞ സ്നേഹം.

എല്ലാത്തരം കുറവുകളോടും കൂടി ഞാൻ എന്നെ വീണ്ടും വീണ്ടും സ്നേഹിക്കുന്നു.
അമൂർത്തമായ ആർദ്രതയോടുകൂടി ചേർത്തുനിർത്തുന്നു.

With all my heart 'welcome 27'✨


സുന്ദരകാണ്ഡം

 


കാടുപൂക്കുന്നപോലെ മനുഷ്യനും പൂക്കും.
സ്നേഹത്തിന്റെ ഈറനുള്ള ചില്ലയിൽ
വസന്തങ്ങളുണ്ടാകും.
കരുണയോടുയിരുകാത്ത വേരുകൾ കഥ പറയും.
ഇതുമൊരു കഥയാണ്.
"ഒരു ഗർഭമുണ്ടാക്കിയ കഥ".

നനഞ്ഞൊരു ജനുവരി മാസം,   
സൈലന്റ് വാലിയിലേക്കുള്ള യാത്രക്കിടെ ആതിരേച്ചി പറഞ്ഞ പച്ചമാങ്ങ മോഹം പോരുംവരെ കളിയാക്കി ചിരിക്കാനുള്ള നേരമ്പോക്കായിരുന്നു ഞങ്ങൾക്ക്.
ദിവസങ്ങൾക്കപ്പുറമൊരു പകൽനേരം ഫോണിൽ തെളിഞ്ഞ രണ്ടുപിങ്ക് വരകളുള്ള  ചിത്രത്തിലേക്ക് നോക്കെ അതിശയം തീരുന്നുണ്ടായില്ലെനിക്ക്. 
ദൃതിയിൽ തിരിച്ചുവിളിച്ചപ്പോൾ,
"എനിക്കിപ്പൊഴും വിശ്വസിക്കാനാവുന്നില്ല ചന്തൂ" എന്നുകേട്ടതും കണ്ണുനിറഞ്ഞൊന്ന് ചിരിച്ചുപോയി.
ചില നേരമ്പോക്കുകൾ അതിലേറെ ഭംഗിയുള്ള നേരുകളാകുമ്പോൾ നമ്മൾ അതിശയിച്ചു പോകും.
ആകാശമിട്ടായി കയ്യിൽ കിട്ടിയ വികൃതികുട്ടിയെപോലെ, 
പറഞ്ഞു പറഞ്ഞു മടുക്കാത്തത്രയും വലിയ അതിശയം!
ആ കുഞ്ഞുകുമ്പയിലെ കുഞ്ഞനുറുമ്പിനോളംപോന്ന ജീവൻ ഈ കഥയോളം പ്രിയമുള്ളതായിരുന്നു ഞങ്ങൾക്ക്. 

ഇത്ര സുന്ദരഗർഭകാലം കിട്ടിയവരുണ്ടാകുമോയെന്ന ആതിരേച്ചിയുടെ ചോദ്യത്തിനരികുപറ്റി എത്രയെത്ര വിചാരങ്ങളിലേക്കാണ് മനസ് കുതിക്കുന്നത്.
ഹോസ്റ്റലിലേക്ക് മാറാൻനിന്ന നാളിൽ,
വാശികാണിച്ചും പിണക്കം നടിച്ചും
എൻെറയൊപ്പം കൂട്ടുമ്പോൾ
ഉള്ളിലത്രയും സ്വന്തമാണെന്ന സ്നേഹമായിരുന്നു.
ബാൽക്കണിയിലിരുന്ന് പാതിരാവോളം കഥപറഞ്ഞും, അമ്മ വീതംവെച്ചതിൽനിന്നേറിയ പങ്ക് കട്ടെടുത്തും, ഇനിയും വീർക്കാത്ത കുഞ്ഞുവയറിലൊന്നുതൊട്ട് "ഇവനിനി എപ്പൊ വളർന്നുവലുതാകുമെന്ന്" പരാതിപ്പെട്ടും തീർത്ത ദിനങ്ങൾ...

ഉണ്ണിവയറിലെ അതിശയം കനക്കവെ
ചുറ്റിലും പരിവർത്തനങ്ങളായി.
കുഞ്ഞുകളിമാറാത്തവരായമാരായും,
കയ്യിൽകിട്ടുന്നതന്തും വായിലെന്ന് ശഠിച്ചവർ ഒരു കൈപ്പിടി മാറ്റിവെച്ചും,
നിലംതൊടാതെ പറന്ന റൈഡർമാർ
നിരത്തിലോടാൻ പഠിച്ചും
ഞങ്ങളുമൊരു ഗർഭായനത്തിലായിരുന്നു.
പൊക്കിൾക്കൊടിയറ്റം നേർത്തനൂലുകൊണ്ട്
ഹൃദയത്തിലീറൻ  മണക്കുന്നൊരോരത്ത് ചേർത്ത്കെട്ടി, 
ചിന്തകളാൽ ഗർഭം ധരിച്ച്,
ഇതുവരെ കാണാത്ത കുഞ്ഞുടലിനെ 'തക്കുടു'വെന്ന് ചൊല്ലി വിളിക്കുമ്പോൾ ഉള്ളാകെ ഞങ്ങൾക്കമ്മ സ്നേഹമായിരുന്നു.
വീർത്തവയറുനോക്കി വിലങ്ങിടാതെ
വിരലറ്റം കോർത്തുനടക്കാൻ കൊതിയായിരുന്നു.

അമ്മവയറുനിറഞ്ഞാൽ ചവിട്ടിക്കുലുക്കി ആശാൻ കുസൃതിക്കുടുക്കയാവും.
ആ നേരംനോക്കി മുഴച്ചുന്തിയ കുഞ്ഞിക്കാലുകളിലൊന്ന് തൊടുമ്പോൾ നെഞ്ചിൽ പഴയൊരു താരാട്ടിന്റെ ഈറനാണ്.
ആദ്യാവസാനം ചേർത്ത്പിടിക്കുമെന്നുറപ്പുള്ളതിനാലാവും 7 ദിവസത്തെ N.S.S ക്യാമ്പിൽപോലും തക്കുടുവോർമ്മകളാണ്.

എട്ടായ്മടങ്ങിയിരിന്നുപോകുന്ന എട്ടാംമാസത്തിലും യാത്രകളിൽ ആതിരേച്ചിയുണ്ട്. 
കരിയാത്തുംപാറയിലെ മഴപെയ്യുന്നൊരു വൈകുന്നേരം, കുറുമ്പുകുത്തി പാഞ്ഞുനടക്കുന്ന ഞങ്ങളെനോക്കി,
കാലൻകുടയ്ക്ക് കീഴെനിന്ന് നിറഞ്ഞ് ചിരിച്ചൊരമ്മമുഖം ഇന്നുമെന്നെ മോഹിപ്പിക്കാറുണ്ട്.
അപ്പോളവരൊരു കടലായിരുന്നു.
സ്നേഹത്തിന്റെ കടൽ !!
അവസാന പരീക്ഷയും കഴിഞ്ഞ് മൂഴിയിലേക്ക് പോരുമ്പോൾ, അസ്വസ്ഥതകൾ മറച്ചുപിടിച്ചും ഒപ്പമിരിക്കാനുള്ള തിടുക്കാമായിരുന്നാ കണ്ണുകളിൽ.
ഞങ്ങളിലേക്ക് മാത്രമായ് ചിന്തകൾ നീളുന്ന നിശബ്ദ സ്നേഹമായിരുന്നവർ.

ഒമ്പതാംമാസം ഒമ്പതുകൂട്ടം പലഹാരമൂട്ടി,
കുപ്പിവളക്കിലുക്കം നിലയ്ക്കാത്തെയാ കൈകൾ കോർത്തെടുത്ത്,  
ആതിരേച്ചിയോട് തൊട്ടുതൊട്ടിരുന്ന മുഖങ്ങൾക്കെല്ലാമന്ന് പഴയൊരു കവിതയുടെ ഛായയുണ്ടായിരുന്നു.
"സ്നേഹത്തിൻ ഫലം സ്നേഹം മാത്രം"

ഉള്ളിലിട്ട് പോറ്റിവളർത്തിയ കുഞ്ഞുനക്ഷത്രം ഭൂമിതൊട്ടപ്പോൾ ആകാശനിറവായിരുന്നു മനസിൽ.
കാത്ത് കാത്തിരുന്ന്,
നിനച്ച് നിനച്ചിരുന്ന് കണ്ടതിനാലാവും
വിശേഷം പറയാൻ അമ്മയെ വിളിച്ചതും
കരച്ചിൽ വന്ന് തൊണ്ടകനത്തുപോയി.
അന്നേരം പേറ്റുനോവറിയാതെ 
എനിക്കൊരു മകനുണ്ടായി !!

ആദ്യമായാ കുഞ്ഞുകയ്യിലെന്റെ വിരൽപിടിച്ചപ്പോൾ നെഞ്ചിലാകെ വാത്സല്യക്കടലിരമ്പി.
അവനെ നോക്കിയിരിക്കെ മനസിലൊരു മുത്തശ്ശികഥ തെളിഞ്ഞു.
അകലെയാകാശത്തെ പൊട്ടുനക്ഷത്രത്തിന് ഭൂമിയിലൊരു പ്രപഞ്ചമൊരുക്കിയ അമ്പത്തിരണ്ട് മനുഷ്യരുടെ കഥ.
അവരുടെ സ്നേഹം.
അവരുടെ നിസ്സീമമായ സ്നേഹം !!

കുഞ്ഞേ, നന്മയുള്ളൊരുടലിലാണ് നീ കുരുത്തത്.
നിൻെറ നിയതിയൊരു പുണ്യമാണ്.
❤❤❤






അങ്ങനെ ഒരു ബി.എഡ് കാലത്ത്


 'മനുഷ്യരോളം ഭംഗിയുള്ള മറ്റെന്തുണ്ട്'

ഈ തിരിച്ചറിവിന്റെ അറ്റത്തുനിന്ന് എന്റെ ബി. എഡ് കാലം അവസാനിക്കുകയാണ്.  കൂട്ടിയും കുറച്ചും നോക്കുമ്പോൾ, ഇതൊരു തെറ്റിപ്പോയ കണക്കാണെന്ന് തോന്നുന്നവരുണ്ടാവാം. കടുകട്ടി കരിക്കുലത്തിനോടുള്ള പ്രതിഷേധത്തിലോ, അന്തവും കുന്തവുമില്ലാതെഴുതിനിറച്ച  റെക്കോർഡുകളുടെ നിരാശയിലോ, ഉറക്കമൊഴിഞ്ഞ രാത്രികളുടെ നഷ്ടബോധത്തിലോ ഈ വർഷകാലങ്ങളെ കുരുക്കിയിടുന്നില്ല. ഞാനറിഞ്ഞ കടലാഴമുള്ള മനുഷ്യരെ ചേർത്തുവെച്ച് ഇതെന്റെ സുവർണകാലമായ് അടയാളപ്പെടുത്തുകയാണ്.


ഓർമ്മകൾ സ്നേഹസ്മൃതിയോടെ തുടങ്ങുന്നു.

എന്റേതു കൂടിയെന്ന് ഞാനെഴുതിച്ചേർത്ത ചെറിയ വലിയ മനുഷ്യരിൽ ആദ്യത്തേതിവളാവണമെന്നതൊരു കാവ്യനീതിയാണ്. ഇടയ്ക്ക്, ബാക്ക്സ്റ്റേജിലും എന്റെ വാട്സപ്പ് ചാറ്റുകളിലും ഒതുങ്ങിപോയ നീയിങ്ങനെ ഒരാകാശസ്മൃതിയായ് അരങ്ങൊഴിയുമ്പോൾ ഉള്ളിലെവിടെയോ നിലാവ് പെയ്യുന്നുണ്ട്. ചേച്ചിയെന്നൊറ്റ വിളിയിൽ ഞാനൊരുതരി വാത്സല്യം പേറുന്ന ചഞ്ചലിനൊപ്പം, എന്റെ ഡെൽന സിസ്റ്ററോടൊപ്പം നിയെന്നുമിങ്ങനെ നിറഞ്ഞ് ചിരിക്കുന്നതാണെനിക്കിഷ്ടം.


സ്നേഹംകൊണ്ടെന്നെ അത്ഭുതപെടുത്തിയ മനുഷ്യരിൽ ആദ്യപേര് നിങ്ങളുടേതാവും ആതിരേച്ചി. അന്നൊരു സൂംബപ്രാക്ടീസിനിടെ മിണ്ടിത്തുടങ്ങുമ്പോൾ ഓർത്തുകാണുമോ  ആത്മാവിന്റാഴങ്ങളിലേക്ക് സ്നേഹവേരുകളിറങ്ങി നമ്മളൊരൊറ്റമരമായ് തീരുമെന്ന്. ഇലപൊഴിയുന്നൊരു വേനൽക്കാലത്ത് വരണ്ടുപോകേണ്ടിയിരുന്ന നമ്മളിന്നും നമ്മ ളായിരിക്കുന്നത് സത്യത്തിലൊരു വിപ്ലവം തന്നെയല്ലേ !


കാലത്തിന്റെ ഒഴുക്കിൽ പരസ്പരം മനസിലാക്കുകയെന്ന വിശാലതയിൽവെച്ച്  കണ്ടുമുട്ടിയ പെൺകുട്ടികളാണെൻെറ  ജിൻസയും അമൃതേന്ദുവും. പ്രായത്തിൽ ചെറുതെങ്കിലും, ഉള്ളകത്തെ നോവുമറച്ചു നിങ്ങളീ കാട്ടിക്കൂട്ടുന്ന വട്ടുകൾക്കൊക്കെയും എന്തെന്തു ചേലാണെന്നറിയാമോ. കുറുമ്പുകളിൽ ചെവിപിടിച്ച് പൊന്നാക്കിയിട്ടില്ല.  അനുസരണക്കേടുകളിൽ ചൂരലുകാട്ടി ചൊടിപ്പിച്ചിട്ടുമില്ല.            എങ്കിലുമുള്ളുകൊണ്ട് നിങ്ങളെനിക്ക് കുഞ്ഞുങ്ങളാണ്.


നാളുകളിങ്ങനെ വിരസമായ് പൊയ്ക്കൊണ്ടിരുന്നപ്പോൾ  "ജീവിതം ആസ്വദിക്കാനുള്ളതാണെന്ന"  ടാഗ് ലൈനോടെ കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പിന്റെ അവസാനരാത്രി ഉറക്കമിളച്ച് കഥപറഞ്ഞൊപ്പം കൂടിയ വിനയശ്രീ, ഒരിരവിനപ്പുറം നീയെന്റെ ആരൊക്കെയോ ആയി മാറിക്കഴിഞ്ഞിരുന്നു. നിന്നോട് ചേർന്ന് നിൽക്കുമ്പോൾ മനുഷ്യർക്ക് ഭംഗി കൂടുന്നുവെന്ന് തോന്നാറുണ്ടെനിക്ക് ! നാവുപിശകില്ലാതെ ഒരുപാട്ടെങ്കിലും പാടാൻ പെടാപ്പാടുപെടുന്ന സ്നേഹശ്രീയും, കുറിക്കുകൊള്ളുന്ന മറുപടിയിൽ കൂട്ടത്തിലെ ആൺപടകളെ ഇരുത്തിയെടുത്തിരുത്തുന്ന അശ്വതിയും, മേലുമുഴുവൻ സ്നേഹം മണക്കുന്ന എന്റെ സ്നേഹയും, ചെന്നൈക്കാരി മോഡേൺ ശ്രീപ്രിയയും, ലീഡർ അനുമോദും, പാവം ഹരിയും, റൈഡർ വൈഷ്ണവുമെല്ലാം തന്ന നല്ല നേരങ്ങളോളം മറ്റെന്തുണ്ട്  എനിക്കിനിയോർക്കാൻ.


ബാല്യത്തിലെന്നോ കണ്ടുമുട്ടേണ്ടൊരുവൻ  ഇരുപതുകളുടെ കലാപക്കെടുതിയിൽ  ഓടിക്കിതച്ചെത്തിയ തോന്നലാണഭീ  നിന്നോട് കൂടുമ്പോഴൊക്കെ. സ്വാർത്ഥതകളില്ലാത്ത,  കണക്കുപുസ്തകങ്ങളില്ലാത്ത, അപ്പൂപ്പൻതാടി പോലൊരു മനുഷ്യൻ. 'നിങ്ങളടിപൊളി കോംബോയാണെന്ന് ' കേൾക്കാറുണ്ടെങ്കിലും നമ്മളെങ്ങനെ ഈ വിധമായെന്ന് എനിക്കിപ്പോഴുമൊരു പിടിയുമില്ല. മിണ്ടാൻ മടിച്ചിരുന്ന നാളുകളിലേക്കോടിച്ചെന്ന് കലപില കൂട്ടി, ജിൻസുവും സ്നേഹയുമൊത്തുള്ള നമ്മുടെ ചിരിയിടങ്ങളിൽ കുരുങ്ങിക്കിടക്കാൻ കൊതിക്കുകയാണ് മനസ്.


ഒത്തിരിയൊന്നും മിണ്ടാറില്ലെങ്കിലും, എപ്പോഴൊക്കെയോ മിഴിയാഴങ്ങളിൽ ഉടക്കിപ്പോയ മുഖങ്ങൾ വേറെയുമുണ്ടെനിക്ക്

കോളേജിലെ ആദ്യദിനം പേരിന്റെ പ്രത്യേകതയൊന്നുകൊണ്ട് എന്റമ്മയ്ക്ക് പ്രിയങ്കരിയായ, പിന്നെന്റെതുകൂടിയായ വൈശാലിയും, അവളോട് ചേർന്ന 'ചന്ദന'ഗന്ധവും, മൈലാഞ്ചിയഴകുള്ള മൂന്നുമ്മച്ചിക്കുട്ടികളും, മുത്തങ്ങ യാത്രയ്ക്കിടെ കഥപറഞ്ഞെന്നെ അതിശയിപ്പിച്ചുകളഞ്ഞ കാവ്യശ്രീയും, ചെറുവിരലറ്റംകൊണ്ടൊന്നു തൊട്ടാലും അതിലൊരു സ്നേഹമുണ്ടെന്നെനിക്ക് തോന്നാറുള്ള സ്നേഹമോളും, കാര്യഗൗരവമുള്ള കെവിനും, കിരണും, പിന്നെ ബിസോൺ നാളിൽ ആർട്സ് കോളേജിലെ ഹിസ്റ്ററി ക്ലാസിലിരുന്ന് എന്റെയും അഭിയുടെയും കഥകേടുകണ്ട് ചിരിച്ചുമറിഞ്ഞ അഖിലയും ഗീതികയും, ഡാർലിംഗ് ശ്യാമളേച്ചിയും, എനിക്ക് മധുരമിട്ടായി ഒളിച്ചുവെക്കാറുള്ള  സ്മിതേച്ചിയും, അക്ഷരപ്പാതയിൽ മുന്നേ നടന്ന രജീഷ് സാറുമെല്ലാം പോയനാളുകളിലെ അത്ഭുതമനുഷ്യരാണ്.

നിങ്ങളെല്ലാം എൻെറയും കൂടിയാണ് !!


പക്ഷെ, എന്റേതുമാത്രമെന്നു നിനയ്ക്കാൻ എനിക്കിപ്പൊഴും നീയൊരുത്തിയല്ലെയുള്ളൂ ഗായത്രി, പിണക്കങ്ങളും പരിഭവങ്ങളും  നേർത്ത് നമ്മളായിരിക്കുമ്പോഴല്ലാതെ ഉള്ളറിഞ്ഞു ചിരിച്ചിട്ടേയില്ല ഞാൻ. നമുക്കുമാത്രം മനസിലാകുന്നൊരു പ്രത്യയശാസ്ത്രമുണ്ടീ സ്നേഹത്തിനല്ലേ ? എൻെറ പ്രിയപ്പെട്ടതുകളിൽ പ്രിയപ്പെട്ടവളേ, നിന്നോളം എന്നെ സ്നേഹിച്ച മറ്റൊന്നുമെനിക്കിതുവരെ കണ്ടുകിട്ടിയിട്ടില്ല. എന്റാത്മാവോളമാഴത്തിൽ നിന്നെ ഞാനടയാളപ്പെടുത്തിയിരിക്കുന്നു.


ഈ മനുഷ്യരെയും എന്റെ നല്ലനേരങ്ങളെയും ചേർത്ത് മനസ് നിറഞ്ഞാണിറങ്ങുന്നത്. എത്ര വലുതായെന്നു ചോദിച്ചാൽ നിങ്ങളുടെ ഹൃദയത്തോളമെന്ന് പറയണമെനിക്ക്.

ഒന്ന് തിരിഞ്ഞുനോക്കുമ്പോൾ ഓർമ്മകളുടെ തള്ളിക്കയറ്റമാണ്.  എന്തോരം ഭംഗിയുള്ള നേരങ്ങളാണിവിടെ! എത്രയെത്ര നിറമുള്ള മനുഷ്യരാണ്! ആദ്യനാളിലെ 53 പേരുകളുമോർത്തെടുത്ത് പറഞ്ഞ സെൽഫ് ഇൻട്രൊഡക്ഷൻതൊട്ട് ബോറടിച്ചിരുന്ന ജനറൽ ക്ലാസുകളും, ടാസ്‌കിലും പ്രാക്ടിക്കലിലും മുങ്ങിപ്പോയ ഓപ്ഷൻ ക്ലാസും, കണക്കിലില്ലാത്തത്രയും  പരിപാടികൾക്കുവേണ്ടിപ്പെട്ട പെടാപ്പാടും, മുത്തങ്ങ അഡ്വെഞ്ചറും, ടൂറും ക്യാമ്പും സ്കൂളോർമകളുമൊക്കെയായി ഭൂതകലക്കുളിരിങ്ങനെ നീണ്ട്നീണ്ട് പോകുകയാണ്.

കട്ടെടുത്തും കയ്യിട്ടുവാരിയും വയറുനിറച്ച ഉച്ചനേരങ്ങളും, ഊഞ്ഞാലിടത്തെ തമാശക്കാലവും, ബോധിയിലിരുന്ന് പറഞ്ഞുമടുത്ത ദിവാസ്വപ്നങ്ങളും, ക്ലാസുകഴിഞ്ഞുള്ള ചായകുടി സവാരിയുമൊക്കെത്തന്ന മധുരിക്കുന്ന ഓർമകളുടെ വേദനയിൽ പറയട്ടെ, ഇതെൻെറ സുവർണസുന്ദരകാലമായിരുന്നു !


ചിന്തയുടെ ചിരിയറ്റത്തുള്ള പ്രിയപ്പെട്ട മനുഷ്യരെ, നിങ്ങളെ ചേർത്തുവെച്ച് ഞാനീ അദ്ധ്യായത്തിനുപചാരം ചൊല്ലുന്നു. തന്ന അറിവിന്,  തിരിച്ചറിവിന്, നല്ലനേരങ്ങൾക്ക്, ചിരികൾക്ക്, ഒക്കെത്തിനും നന്ദി❤❤❤






മധുരം ഗായത്രി


ഓർമകളാണെനിക്കേറ്റവും വിലപ്പെട്ടത്. കാക്കത്തൊള്ളായിരം കടന്ന ഓർമപ്പുസ്തകത്തിലെ എനിക്കേറ്റവും പ്രിയമുള്ളതൊന്നിന്റെ പേരാണ് നിനക്ക്. എന്നോട് ചേർന്നെപ്പോഴും ചിരിക്കാറുള്ള,  വേദനിക്കാറുള്ള, മിട്ടായി മധുരമുള്ളോർമ


എവിടങ്ങളിൽനിന്ന് നിന്നെ ഓർത്തുടങ്ങണമെന്നതൊരു വലിയ സമസ്യയാണ്. ആദ്യ കാഴ്ചയിൽ എനിക്കൊരടുപ്പവും തോന്നാത്ത, ഒരു നറുചിരി നൽകി കടന്നുപോയ, സാമ്യതകളൊന്നുമില്ലാത്ത നമ്മളിങ്ങനെ ഭ്രാന്തുപിടിച്ചപോലെ ഉള്ളിലേക്കിറങ്ങി വേരുകളാഴ്ത്തിയ കടംകഥയോർത്തു ഞാൻ അതിശയിക്കാറുണ്ട് !


ഒരുപാടൊരുപാട് സുഹൃത്തുക്കളുണ്ടെങ്കിലും  ഞാനിത്രയേറെ കലഹിച്ച, പരിഭവിച്ച മറ്റൊരുവളെ എനിക്കോർമ്മയില്ല. പിണക്കങ്ങളേറെയും മിണ്ടിവന്നു നീയെന്നെ തോല്പ്പിക്കുമെന്ന് നിനച്ചായിരുന്നു. ഇടയ്ക്കെപ്പൊഴോ പറഞ്ഞപോലെ, എല്ലാം ഇഷ്ടപ്പെട്ട് സുഹൃത്തുക്കളായവരല്ലലോ നമ്മൾ. സുഹൃത്തുക്കളായതുകൊണ്ട് എല്ലാം ഇഷ്ടങ്ങളായി തീർന്നതല്ലേ. അതിനൊരു വല്ലാത്ത ഭംഗിയുണ്ട്.


കലഹിച്ച്  കലഹിച്ച്  മടുത്തപ്പോൾ വന്ന നീണ്ട ഇടവേളയിൽ, ചൊല്ലിമടുക്കാത്ത നമ്മൾ പിന്നെയെത്ര വിചിത്രരായിരുന്നു. തൊട്ടടുത്ത ശൂന്യതയിൽ  നോവുകുത്തുമ്പോഴും വാശി കാണിച്ച് മുഖംതിരിക്കാറുള്ള കുസൃതിയായിരുന്നു നമുക്ക്. ഇത്രമേൽ നമ്മളകന്നുപോയതെങ്ങനെയെന്നോർത്ത് ചിലനേരം എനിക്ക്  വട്ടുപിടിക്കും. ആ വട്ടുകളിലൊന്നിൽ വെച്ച് എത്ര മനോഹരമായാണ്  നമ്മൾ വീണ്ടും നമ്മളായത്. അവസാനിച്ചിടത്തുനിന്ന് അതേ മനുഷ്യരായ് ബന്ധങ്ങളിൽ തുടരാമെങ്കിൽ ചില ഇടവേളകൾ അതിമനോഹരങ്ങളാണ്.


ഇപ്പോൾ തോന്നുന്നു നമ്മളെവിടെയൊക്കെയോ സാമ്യതയുള്ള മനുഷ്യരാണെന്ന്. കുഞ്ഞു കുഞ്ഞു പിണക്കങ്ങളിൽ മുഖം തിരിക്കാറുള്ള, എങ്ങനെ മിണ്ടിത്തുടങ്ങണമെന്ന് വെപ്രാളപ്പെടാറുള്ള, സ്നേഹം നിറഞ്ഞ  ഉള്ളുകൊണ്ട്  "എനിക്ക്  നിന്നെ ഇഷ്ടല്ലെന്ന് " പറഞ്ഞ് ചൊടിപ്പിക്കാറുള്ള കിറുക്കത്തികൾ. ഈ കിറുക്കുകളൊക്കെയും എനിക്കെന്തിഷ്ടമാണെന്നറിയാമോ !!


നമുക്കിനിയുമിനിയും പിണങ്ങണം, കുശുമ്പുകൂടണം, പിന്നെ മൗനം മുറിഞ്ഞ്  വാക്കുകൾ പൂക്കണം. അങ്ങനെയങ്ങനെ........ ♥️♥️♥️

ഒരു ആരാധികയുടെ കത്ത്

 



കുട്ടിക്കാലത്തെ എന്റെ ഏറ്റവും പ്രിയപ്പെട്ട കാഴ്ചകളിലൊന്ന് സാരിയുടുത്ത് തിടുക്കപ്പെട്ട് സ്കൂളിലേക്ക് പോകുന്ന അമ്മയാണ്. ഒരു കൈയ്യിലെന്റെ കുഞ്ഞിക്കൈയ്യും ചേർത്തുപിടിച് കാണും. വല്ലാത്തൊരഴകാണ് അമ്മയ്ക്കപ്പോൾ. ഞാനതെന്റെ കണ്ണിലിങ്ങനെ നിറയ്ക്കും. സ്കൂളിലെത്തിയാൽ എന്റെ അമ്മയാണെന്ന് വീമ്പുപറയും. വേദികളിൽ പ്രസംഗിക്കുമ്പോൾ കൗതുകത്തോടെ നോക്കിനിൽക്കും. ഉറങ്ങാതെ പുസ്തകങ്ങൾ വായിച്ചിരിക്കുമ്പോൾ ഒരത്തുചെന്ന് പറ്റിച്ചേർന്നുനില്ക്കും. അന്ന് ഞാൻ നിങ്ങളുടെ ഒരു കുഞ്ഞുവലിയ ആരാധികയായിരുന്നു.

പിന്നെയെപ്പോഴോ നമ്മൾ ഒരു ശരാശരി മലയാളി അമ്മയും മകളുമായി. പത്തുമിനിറ്റിൽ കൂടുതൽ സംസാരിച്ചാൽ പത്തലുവെട്ടി അടിക്കണമെന്നുതോനുന്ന, ഒരേകാര്യത്തിൽ രണ്ടും രണ്ടും നാലഭിപ്രായങ്ങളുളള, പിണങ്ങിയിരിക്കാൻ വേണ്ടിമാത്രം പ്രശ്നങ്ങളുണ്ടാക്കുന്ന, വീട്ടിലെ സ്ഥിരം സ്വസ്ഥതക്കേടായി. എങ്കിലും നിങ്ങളെൻെറ ഏറ്റവും പ്രിയപ്പെട്ട ശത്രുവായിരുന്നു. എത്രപിണങ്ങിയിരുന്നാലും എൻ്റെ പേരൊന്ന് വിളിച്ചാൽ തിരിച്ചു പുഞ്ചിരിച്ചുപോകുന്ന എന്തോ ഒരത്ഭുതം നമ്മൾക്കിടയിലുണ്ടായിരുന്നു.

പിന്നെ, പിന്നെ ശബ്ദങ്ങളൊക്കെയും നേർത്തു വന്നു. എപ്പോഴുമുളള വഴക്കിടലുകൾ വല്ലപ്പോഴുമായി. എനിക്ക് നിങ്ങൾ ഞാനാകുവാനുളള ഒരിടം തന്നു. പറക്കുവാനൊരാകാശം തന്നു. സ്വതന്ത്രമായ രണ്ട് ചിറകുകൾ തന്നു. അതിനുമേൽ മോഹത്തിൻ്റെ കുന്നിക്കുരു തന്നു.


സ്നേഹപ്രകടനങ്ങൾക്ക് ഞങ്ങൾക്കെന്നും പിശുക്കാണ്. അവസാനമായി അമ്മയെന്നെ കെട്ടിപ്പിടിച്ചതെന്നാണെന്നുപോലും എനിക്ക് ഓർമ്മയില്ല.

'അമ്മയ്ക്കെന്നെ ഇഷ്ടല്ലെന്ന്' ഞാനിടയ്ക്കിടെ ഇങ്ങനെ പരാതിപറയും. ഒരിക്കൽ വല്ലാതെ സങ്കടപ്പെട്ടിരുന്നൊരു സമയത്ത്, മനസറിഞ്ഞ് അമ്മയെനിക്കൊരു പുസ്തകം തന്നു. ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകളുള്ളൊരു പുസ്തകം.

അന്ന് നിങ്ങളെന്നെ ഹൃദയം കൊണ്ട് മുറുക്കെ കെട്ടിപ്പിടിച്ചതുപോലെ തോന്നി.

"അമ്മയ്ക്കെന്നെ എന്തിഷ്ടമാണ്...!!!!!"

അല്ലെങ്കിലും, ഇടമറിഞ്ഞ് ചേർത്ത് പിടിക്കുന്നതുകൊണ്ടാണ് ചില സ്നേഹങ്ങൾക്ക് ഇത്ര ഭംഗി!!! 

എത്രതവണ ഞാൻ നിങ്ങളെ അസൂയയോടെ നോക്കിയിരിക്കുന്നെന്നറിയാമോ? ഇത്ര മനോഹരമായി സംസാരിക്കുന്നതിന്. ഇത്ര കരുണ നിറഞ്ഞ കണ്ണുകളുള്ളതിന്. ഇത്ര സ്വത്വമുള്ളൊരു സ്ത്രീയായതിന്. പിന്നെ, ഇങ്ങനെ നിലാവുപോലെ തെളിഞ്ഞതിന്.

ഇരുപത്തിമൂന്നാം വയസിലും നിങ്ങളോട് മത്സരിക്കേണ്ടിവരുന്നു എന്നതുതന്നെയാണ്  നിങ്ങളിലെനിക്കേറ്റവും പ്രിയമുള്ളതും.

ഞാൻ വായിച്ചുതീരാത്ത ഒരു വലിയ കഥയാണ് നിങ്ങൾ, ഒരിടത്തൊരിടത്തെന്ന് തുടങ്ങി എത്തിപ്പിടിക്കാനാകാത്ത ആഴങ്ങളിലേക്ക് പറഞ്ഞുപോകുന്ന ഒരു കഥ...

ചിലരൊക്കെ 'അമ്മയെപ്പോലെ പെരുമാറുന്നെന്നും അതേ സംസാരമാണെന്നുമൊക്കെ' പറഞ്ഞുകേൾക്കുമ്പോൾ ഉള്ളിൻെറ ഉള്ളിൽ ഞാനൊരു എട്ടുവയസുകാരിയാവാറുണ്ട്. നിങ്ങളെ ആരാധനയോടെ കണ്ണിൽ നിറച്ചിരുന്ന ഒരു കുഞ്ഞുപെൺകുട്ടി.


ജീവിതത്തിൽ ഏറ്റവും സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും അമ്മയെ ആയിരിക്കാം. എന്നാൽ, ഏറ്റവും ആരാധിക്കുന്ന സ്ത്രീ നിങ്ങളുടെ അമ്മയാവുക എന്നത് എത്ര മനോഹരമാണെന്നറിയാമോ...?? ❤❤❤

എൻെറ ഇടം


ഏതാണ് നിങ്ങളുടെ പ്രിയപ്പെട്ട ഇടം?
ഇന്നലെ ഇൻസ്റ്റഗ്രാമിലൊരു പോസ്റ്റ് വായിക്കുന്നതിനിടെ യാദൃശ്ചികമായി കണ്ണുലുടക്കിയതാണ് ഈ ചോദ്യം.
യാത്രപോയ ഇടങ്ങളോരോന്നും മനസിൽ തെളിഞ്ഞെങ്കിലും അതിൽ പ്രിയപ്പെട്ടതായ്  ഒന്നുംതന്നെയില്ലല്ലോയെന്ന് അതിശയിച്ചുപോയി !!

പിന്നെ, മനസിലൊരിടം നിറഞ്ഞു.
അവിടേക്ക് വലിയ ദൂരമൊന്നുമില്ല.
തൊട്ടടുത്ത വീട്ടിലാണ്.
ആ വീടിന്റെ ഉമ്മറത്താണ്.
മൂന്ന് പെൺകുട്ടികളുടെയും ഒരു കുസൃതിച്ചെക്കൻെറയും ചിരികളുടെ ഇടം.
എൻെറ പ്രിയപ്പെട്ട ഇടം.

പരസ്പരം ആറുവയസ് വ്യത്യാസത്തിൽ വളർന്നുവന്നവരാണ് ഞങ്ങൾ.
സത്യത്തിൽ ഒന്നിച്ചിരുന്ന്  ഒരുപാടൊന്നും പങ്കുവെക്കാനില്ലാത്തവർ.
പക്ഷെ, പറഞ്ഞുതീരാത്തത്ര വിശേഷങ്ങളാണ് ഞങ്ങൾക്കെന്നും.
വർഷങ്ങൾപോകെ, അതിലൊരാൾ  വീട്ടുകാരിയും മറ്റൊരാൾ ജോലിക്കാരിയും ഞാൻ പിജിക്കാരിയും അനിയൻ 
പാഷൻകാരനുമൊക്കെയായി.
എങ്കിലും, അവിടെയിരുന്നാൽ ഞങ്ങളിന്നും അതേ കുട്ടികളാണ്.
ഒരു ഗ്ലാസ് കട്ടൻചായയുമായി മണിക്കൂറുകൾ നീണ്ട കഥപറയുന്ന, 
"പതുക്കെ ചിരിക്ക് കുട്ടികളെ" യെന്ന് അച്ഛമ്മ ഇടയ്ക്കിടെ ശാസിക്കാറുള്ള
അതേ കുട്ടികൾ.

ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ചില മനുഷ്യരുണ്ട്.
നമ്മളെ നമ്മളേക്കാൾ സ്നേഹിക്കാൻ കഴിയുന്ന ചിലർ.
അവരോടൊപ്പമുള്ള ഇടങ്ങളെല്ലാം  പ്രിയപ്പെട്ടതായി തോന്നും.
അവരിലൊരാളില്ലെങ്കിൽ പോലും ഭംഗി കുറഞ്ഞു പോകുന്ന,
ഇടയ്ക്കിടെ തിരിച്ചുപോകണമെന്ന് കൊതിക്കുന്ന,
ഇഷ്ടമുള്ളതുപോലെ സംസാരിക്കാനും, ഇഷ്ടമുള്ളത്രയും സംസാരിക്കാനുമുള്ള ഒരിടം.
അങ്ങനെയൊരിടമുണ്ടാകുന്നതും ഭാഗ്യമാണ്. 

ഞാൻ ഭാഗ്യവതിയാണ്. 
നിങ്ങളോ ? 
ഏതാണ് നിങ്ങളുടെ പ്രിയപ്പെട്ട ഇടം?
അവിടേക്ക് കൂടെക്കൂട്ടാൻ ആരുടെ 
പേരാണ് നിങ്ങൾ ആദ്യം ഓർക്കുക ? 
ആ പേരിനുചുറ്റിലുമാണ് 
നിങ്ങളുടെ സ്വർഗം...❤❤






ദിൽ സേ

  ഈ കാലവും കടന്നുപോവുകയാണല്ലോ!! എന്നോടൊപ്പം വളർന്നു വലുതായ  ധൂസരസങ്കല്പങ്ങളല്ല  ഈ ലോകവും ഇവിടുത്തെ മനുഷ്യരുമെന്ന  തിരിച്ചറിവിലേക്കായിരുന്നു ...